എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday, 12 September 2013

ഓണനേരം



ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിങ്ങാർപ്പ് ചൊല്ലാൻ നേരമെത്തി കൂട്ടരെ

നാട്ടിലുള്ള കാട്ട് പൂവിലും ഓണമെത്തീ കൂട്ടരെ
കെട്ടിമേയാചെറുകുടിലിലും ഓണമെത്തി കൂട്ടരെ
കുഞ്ഞിനുംദാ വയസ്സനും ദാ ഓണമെത്തീ കൂട്ടരെ
വലുത്ചെറുതെന്നാളുനോക്കാതോണമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിങ്ങൊത്ത് ചേരാനോണമെത്തി കൂട്ടരെ

മാവേലിമന്നൻ വീട്ടിലെത്തും നേരമെത്തി കൂട്ടരെ
ചെടികളെല്ലാം പൂവിടുന്ന നേരമെത്തി കൂട്ടരെ
പൂക്കളാലെ കളമൊരുക്കും ഓണമെത്തീ കൂട്ടരെ
പുതിയ വേഷമൊടൂയലാടാൻ നേരമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിന്നൊത്തു ചേരാനോണമെത്തി കൂട്ടരെ

വ്യഥകളൊക്കെ മറന്നുപാടാൻ ഓണമെത്തീ കൂട്ടരെ
ഒത്തു കൂടി തുമ്പി തുള്ളാൻ നേരമെത്തി കൂട്ടരെ
വീഥിയാകെ പുലികളിയുടെ നേരമെത്തി കൂട്ടരെ
നാട്ടിലാകെ ആഹ്ലാദത്തിന്നോണമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിന്നൊത്തു ചേരാനോണമെത്തി കൂട്ടരെ
****************

Wednesday, 14 August 2013

ഭാരതം



പെറ്റുവീണ നാൾമുതൽക്ക്
നെഞ്ചിലേറ്റും രാജ്യം
കോടി കോടി ജനമനസ്സിൽ
കൊടിയുയർത്തും രാജ്യം

ഭാഷ വേഷ ഭൂഷണങ്ങൾ
ആകെ മാറുമെങ്കിലും
ആകെയൊന്നിതെന്ന ബോധ്യം
ആഴമായുണ്ടാകണം

വേറെയാണു ദൈവവും
വർണ്ണ വർഗ്ഗമെങ്കിലും
ഓർക്കുനെഞ്ചിലൂറ്റമോടെ
ഭാരതീയർ ഏവരും

ആയിരങ്ങൾ ജീവനെ
വിലകൊടുത്ത് നേടിയീ
ഇന്ത്യ കൈവിടല്ലേ
ശ്വാസമുള്ളിടത്തോളം

Saturday, 10 August 2013

ഭാഷാ ഫലിതങ്ങൾ




പ്രശസ്ത മലയാളം മുൻഷി ആണു കുഞ്ഞിരാമൻ മാഷ്. അദ്ദേഹത്തിന്റെ ചെറുമകൾ പോത്തീസിൽ പോയി വസ്ത്രം
എടുക്കണം എന്ന് പറഞ്ഞൂ. മലയാളം മുൻഷി ആയ തന്റെ ചെറുമകൾ മലയാളത്തിൽ തെറ്റ് പറയുകയോ? മാഷ് കൊച്ചു
മകളെ ഉപദേശിച്ചു.

"പോത്ത് പുല്ലിംഗം ആണ് അതിന്റെ സ്ത്രീ ലിംഗം എന്നത് എരുമ എന്ന് ആണ് ഒന്നുകിൽ പോത്ത്സ് എന്ന് പറയുക അല്ലെങ്കിൽ എരുമാസ് എന്ന് പറയുക ഒരിക്കലും പോത്തീസ് എന്ന് പറയരുത്. പോത്ത്സ് അല്ലെങ്കിൽ എരുമാസ് എന്നു പറഞ്ഞാലും മംഗ്ലീഷ് ആണ്. അപ്പോൾ പോത്ത്കളുടെ കട അല്ലെങ്കിൽ എരുമകളൂടെ ക്ട എന്നതാണു ശുദ്ധമായ മലയാളം."

കുഞ്ഞിരാമൻ മാഷുടെ ഉപദേശം കേട്ട് ചെറുമകൾ മിഴിങ്ങസ്സ്യാന്ന് നിന്ന് പോയി.

(പോത്തീസ് : കേരളത്തിലും തമിഴ്നാട്ടിലും പ്രശസ്തരായ വസ്ത്ര വ്യാപാരികൾ)

========================================================================================
മന്ത്രിമാർക്കെതിരെയുള്ള ആരോപണങ്ങൾ സിറ്റിങ്ങ് ജഡ്ജി അന്വോഷിക്കുക...

അതെന്തിനാ ഇരിക്കുന്ന ജഡ്ജി തന്നെ അന്വൊഷിക്കുന്നത്,ജഡ്ജി നിന്നോ ഇരുന്നോ ഇഷ്ടമുള്ളതു പോലെ അന്വോഷിക്കട്ടെ.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പാർട്ടി സ്റ്റാന്റിങ്ങ് കമ്മിറ്റിയിലേക്ക് വൃദ്ധനായ നേതാവിനെ എടുത്തെന്നറിഞ്ഞ അനുയായികൾ പൊട്ടിതെറിച്ചു. പാർട്ടിയ്ക് വേൻടി ജീവിതം ഉഴിഞ്ഞ് വച്ചതും പോരാഞ്ഞ് പാവത്തിനെ ഇരിക്കാൻ പോലും അനുവാദമില്ലാത്ത നിൽക്കുന്നവരുടെ കമ്മിറ്റിയിൽ ഇട്ടെന്നോ?

Sunday, 23 June 2013

നാടൻ മെയ്ഡ് ഫോറിൻ പലഹാരങ്ങൾ


      രാമൻ നായരുടെ ചായക്കട ആയിരുന്നു ആ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടൽ. അവിടെ നിന്നും വർഷങ്ങ്ളായി ചായ കുടിക്കുന്നവരും ആരോഗ്യ ദൃഡ ഗാത്രന്മാരായി ആ നാട്ടിലുണ്ടായിരുന്നു. പുക തിങ്ങിയ കരിപിടിച്ച  അകത്തളവും വർഷങ്ങളുടെ കഥ പറയാൻ കഴിയുന്ന ആടുന്ന ബഞ്ചും നാട്ടിൽ കിട്ടുന്ന ഒരുവിധം എല്ലാ പത്രങ്ങളും പത്രങ്ങളേക്കാൾ വിവരം നൽകാൻ കഴിയുന്ന നാടൻ പരദൂഷണങ്ങളും എല്ലാം ചേർന്ന ഒരു ലോകമായിരുന്നു ആ ചായക്കട.
        നാടൻ പശുവിൻ പാലിൽ നല്ല മൂന്നാർ തെയില ഇട്ട കടുപ്പമുള്ള ചായ കുടിച്ചാൽ ലോകത്തെ ഏറ്റവും വിലകൂടിയ ആരോഗ്യ പാനീയത്തെക്കാൾ ഉന്മേഷം ലഭിക്കും.മുളങ്കുറ്റിയിൽ ചുട്ടെടുക്കുന്ന പുട്ടും പപ്പട വട്ടമൊത്ത ദോശയും നല്ല കറികളും എല്ലാം ആ നാട്ടിലെത്തുന്നവരുടെ നാവുകളിൽ രുചിയുടെ ഓർമ്മ പ്പെരുമഴ പെയ്യിച്ചിരുന്നു. വയലോരത്ത് വിളഞ്ഞ ഏത്തപ്പഴം നല്ല വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന വാഴയ്കാപ്പം ഉണ്ടാക്കി തീരുന്നതും വിറ്റ് തീരുന്നതും ഒരുമിച്ചായിരുന്നു.വയറ് നിറയെ കഴിച്ചാലും കീശയധികം ഒഴിയാത്തതിനാൽ ജനങ്ങൾക്കും സന്തോഷം.
    ഈയടുത്ത് നാട്ടിൽ പുതിയ ബേക്കറികൾ വന്നു.  കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ കൃത്രിമ രുചിയുടെ തിളങ്ങുന്ന  നാടൻ മേയ്ഡ് ഫോറിൻ പലഹാരങ്ങൾ. സ്വാദ് മുകുളങ്ങളെ ഉദ്ദീപിപ്പിക്കാൻ മാത്രം  രാസ വസ്തുക്കൾ യഥേഷ്ടം ചേർത്ത നിറവും മണവും ഉള്ള പലഹാരങ്ങൾക്ക് മുൻപിൽ രാമൻ നായരുടെ നാടൻ വിഭവങ്ങൾ നാണിച്ചു തല താഴ്തി. വെളിച്ചം കുറഞ്ഞ പുക നിറഞ്ഞ രാമൻ നായരുടെ കട കൂടുതൽ ഇരുട്ടേറിയതും പുക കുറഞ്ഞതുമായി മാറി.
               മകന്റെ ഉപദേശപ്രകാരം രാമന്നായർ കടയിൽ നാടൻ പലഹാരങ്ങൾക്ക് പകരം നിറവും മണവുമുള്ള് പലഹാരങ്ങൾ സ്ഥാനം പിടിച്ചു. അല്പം രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെങ്കിലും ഗുണനിലവാരം തെല്ലും കുറയാതിരിയ്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അങ്ങിനെ ആ കട ജീൻസും ടോപ്പുമിട്ട വല്ല്യമ്മയെപോലെ ആ നാട്ടിൽ നിലകൊണ്ടു. എങ്കിലും കച്ചവടത്തിൽ വല്ല്യ പുരൊഗതിയൊന്നുമില്ലതെ രാമൻ നായർ വിഷമിച്ചു. കടയുടെ ഭങ്ങിക്കുറവാണു ആൾക്കാർ കയറാത്തത് എന്ന് ആരൊ പറഞ്ഞറിഞ്ഞ രാമൻ നായർ തന്റെ കിടപ്പാടം പണയം വച്ച് കട മോടി പിടുപ്പിച്ചു. വെളിച്ച്ം നിറഞ്ഞ ചില്ല് കൊട്ടാരം പോലുള്ള കടയിൽ ആളുകൾ കൂടുതൽ കയറിയെങ്കിലും വില ഇരട്ടിപ്പിച്ചെങ്കിലും കടം വീട്ടാനും ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും എല്ലാം കഴിഞ്ഞാൽ വീട്ട് ചെലവിനും ഒന്നും തികയാതെ വന്നു.
       ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ പഴഞ്ചൻ നിലപാടാ‍ണു പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് നിലപാട് തിരുത്താൻ അയാൾ തീരുമാനിച്ചു. ഇപ്പോൾ വൃത്തി പുറത്തു മാത്രം. അകത്ത് ചീഞ്ഞതും പഴകിയിതുമായ ഭക്ഷണങ്ങൾ അടുക്കളയിൽ രൂപ പരിണാമം നേടി ജനങ്ങളിൽ എത്തുന്നു പുതിയ നിറത്തിൽ പുതിയ ഗന്ധത്തിൽ ആർക്കും ഒരു പരാതിയുമില്ലാതെ.

By Nidheesh Varma Raja U  www.nidheeshvarma.blogspot.com

Wednesday, 12 June 2013

എന്റെ നെടുവീർപ്പുകൾ (രണ്ട്) ഹൈക്കു പോലെ വീണ്ടും



അവധി

************************************

നന്മകൾക്കവധി നൽകി

കാര്യനേട്ടത്തിനു,

മാനവർ


മലയാളി

*************************************

വലിയ നഷ്ടങ്ങളുടെ മുതലാളി

ചെറിയ നേട്ടങ്ങളുടെ തൊഴിലാളി

മലയാളി......



പണം

********************************

ചാടിപോകാൻ വഴിനോക്കുന്ന

ആയിരം കാമുകന്മാരുള്ള

പതിവ്രതയല്ലാത്ത പണം

Sunday, 9 June 2013

ഹൈക്കു പോലെ എന്തക്കയൊ........

***************
ജീവിത സാഗരത്തില്‍
പ്രതീക്ഷകളുടെ കല്ലുകെട്ടി
താഴ്തപ്പെട്ടവര്‍
***********************

ടിക്കെറ്റില്ല, ക്യാമറയില്ല

മഴയുടെ കുളിരിൽ 
സുന്ദര സ്വപ്നം.....

*********************


തെരുവു മക്കളോട്

സാഹിത്ത്യമോതാത്ത
മഴ........


**************


 പുറത്ത് മഴയും തണുപ്പും
 ദേഹത്ത് ചൂടും കുളിരും
 പനി...

***************



ചിരിക്കുന്ന പൊയ്മുഖങ്ങൾ

തേനിൽ സൂചിവച്ച വാക്കുകൾ
പോരടിക്കുന്ന മാനസം
സ്നേഹം...സ്നേഹം..

***************


ഓരോ മതത്തിന്റെ ചട്ടിയിലും

ഓരോ ബോണ്‍സായി ദൈവങ്ങള്‍
മതച്ചട്ടക്കൂട്ടില്‍ ശ്വാസം  കിട്ടാതെ ദൈവം

*************************

ഓർക്കെണ്ടതോർക്കാതെ 

മറക്കേണ്ടത് ഓർത്തും
ഓർമ്മയുടെ കുസൃതി

Sunday, 2 June 2013

ജീവിത ഗണിതം

    ഗണിതം അവനെന്നും പിടികൊടുക്കാത്ത ചങ്ങാതി ആയിരുന്നു. അവഗണിക്കപ്പെടുന്ന ശിഷ്ടവും താളം തെറ്റുന്ന ഗുണന പട്ടികകളും അവന് എന്നും പ്രശ്നമായിരുന്നു. അതുകൊണ്ടായിരിക്കാം പത്തിനു ശേഷം പ്ല്സ് റ്റൂ ചേർക്കാൻ അവനു കഴിഞില്ല. അവൻ ഗണിതത്തെ അൽ‌പ്പമെങ്കിലും സ്നേഹിച്ചു തുടങ്ങിയത് ഒരു മൾടി ലെവൽ മാർക്കെറ്റിങ് കമ്പനിയിൽ ചേരാൻ ചെന്നപ്പൊൾ അവർ വരച്ച പെരുക്കപ്പട്ടിക കണ്ടായിരുന്നു. അതവന്റെ കുടുംബ സ്വത്തിലും ന്യൂനക്രിയ നടത്തിയത് മാത്രം മിച്ചം.
      പ്രണയത്തിൽ ഗണിതത്തിന്റെ ശല്ല്യം ഇല്ലാത്തതിനാലാവണം അവന്റെ ബാല്ല്യകാല സഖിയൊട് പ്രണയത്തിലായതും അത് ഒരു വിവാഹത്തിന്റെ വക്കോളം എത്തിയതും. അവിടെ അവന്റെ സമ്പാദ്യ കണക്കുകളും അവന്റെ ബന്ധുക്കളുടെ സ്ത്രീധന കണക്കുകളും കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഗണിതത്തിലെ പോരായ്മ കൊണ്ടായിരിക്കാം. അതിനുശേഷം അവനൊഴിച്ച മദ്യകുപ്പികളുടെ കണക്കുകളും സൂക്ഷിക്കപ്പെട്ടില്ല.
           മദ്യത്തിന്റെ ലഹരിയിൽ ലോട്ടറികച്ചവടക്കാരനു കൊടുത്ത പൈസയുടെ കണക്ക് തെറ്റിയെങ്കിലും ആ ലോട്ടറിയുടെ ഒന്നാം സമ്മാനം അയാൾക്കായിരുന്നു. തനിക്ക് നഷ്ട്പ്പെട്ട ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടപാച്ചിലിനിടെ ലോട്ടറിപണം കുറയുന്നതിന്റെ കണക്കും അയാൾ അറിഞ്ഞില്ല.
          ജീവിതത്തിന്റെ അന്തിമഘട്ടത്തിൽ താൻ സംഭാവന നൽകി നിർമ്മിച്ച് വൃദ്ധ സദനത്തിന്റെ മേൽക്കൂരയ്കു താഴെ സ്നേഹിച്ച് വളർത്തിയ മകളുടെ വരവും കാത്ത് വേർപിരിഞ്ഞ ജീവിത സഖിയെയും ഓർത്ത് താൻ ചെയ്ത ഏക ദാനത്തിന്റെ തണലിൽ ദിനരാത്രങ്ങൾ തള്ളിനീക്കുമ്പോൾ ജീവിതത്തിന്റെ കണക്ക് ന്ഷ്ടമോ ലാഭമോ എന്ന് നിർണ്ണയിക്കുന്നതിലും അയാൾ പരാജയപ്പെട്ടു.

                 നിധീഷ് വർമ്മ രാജ യു.