എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday 7 March 2017

പെണ്ണ്

ആണു പെണ്ണെന്നു രണ്ടു ഭേദങ്ങളാ
ണാദികാലമേയുണ്ടായിരുന്നതെന്നാ-
രുചൊല്ലിയെന്നോർമ്മയില്ലെങ്കിലും
ആഴമേറിയ സത്യമതുതന്നെ

അമ്മയൂട്ടിയമൃതിൻ മധുരമായി
തല്ലുകൂട്ടും കുസൃതിയാം പെങ്ങളായ്
കുട്ടിക്കാല കളിക്കൂട്ടുകാരിയായ്
മെല്ലെയുള്ളിലുറയ്ക്കുന്ന സ്ത്രീത്ത്വവും

ജൈവ ചക്രം തിരിഞ്ഞൊരുനാളിലായ്
നല്ലപാതിയെ തേടുന്ന വേളയിൽ
പ്രേമപീയൂഷധാരയൊഴുക്കുവോൾ
ജീവനൊന്നിന്റെ ഭാരം ചുമക്കുവോൾ

പക്ഷേഇന്നിന്റെ നാറിയ ചിന്തകൾ
വ്യാഘ്രമായി വന്നു ചോരകുടിക്കുമ്പോൾ
വിൽകുവാൻ വച്ച കമ്പോള വസ്തുവായ്
കണ്ണിനിക്കിളി കൂട്ടും പ്രതിമയായ്


ഭരണരംഗത്തും തൊഴിലിലും എവിടെയും
ഉജ്വലിക്കുവോൾ വീട്ടിലാണെങ്കിലോ
മാതൃ പുത്രീ സഹോദരീ ഭാവത്തിൽ
ഭാര്യ കാമുകീ സൽസഖീ വേഷത്തിൽ


ഏറെയുണ്ട് പ്രതിബന്ധമെങ്കിലും
കാലമേറെ തടവിലാണെങ്കിലും
സ്‌നേഹലാളനാ വാത്സല്യമോടവൾ
ഭൂമിയാകെ സ്നിഗ്ദ്ധമാക്കീടുന്നു
    നിധീഷ് വർമ്മ രാജാ യു